ബംഗളൂരു: കർണാടകയിൽ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരെന്ന വ്യാജേന ആയുധധാരികളായ സംഘം എടിഎമ്മിൽ നിറയ്ക്കാൻ പണം കൊണ്ടുപോകുന്ന വാഹനം തടഞ്ഞ് പണം കൊള്ളയടിച്ചു. ബംഗളൂരുവിലാണ് സംഭവം.
ഏകദേശം ഏഴ് കോടി രൂപ നഷ്ടപ്പെട്ടതായാണ് കണക്ക്. എച്ച്ഡിഎഫ്സി ബാങ്കിന്റെ ജെപി നഗർ ശാഖയിൽ നിന്ന് പണം കൊണ്ടുപോകുകയായിരുന്ന സിഎംഎസ് ക്യാഷ് വാൻ ആണ് ഇന്നോവ കാറിലെത്തിയ കൊള്ള സംഘം തടഞ്ഞത്.
തങ്ങൾ കേന്ദ്ര നികുതി വകുപ്പിലെ ജീവനക്കാരാണെന്നും രേഖകൾ പരിശോധിക്കണമെന്നും ഇവർ വാഹനത്തിലുണ്ടായിരുന്നവരോടു പറഞ്ഞു. ക്യാഷ് വാനിലെ ജീവനക്കാർ പ്രതികരിക്കുന്നതിന് മുമ്പ്, പ്രതികൾ അവരെ ബലം പ്രയോഗിച്ച് ഇന്നോവ കാറിലേക്ക് കയറ്റി. പണവും ഇവർ കൈക്കലാക്കി.
തുടർന്ന് ഡയറി സർക്കിളിലെത്തിയപ്പോൾ ഇവർ സിഎംഎസ് ജീവനക്കാരെ ഉപേക്ഷിച്ച് പണവുമായി കടന്നുകളയുകയായിരുന്നു.
പ്രതികളെ പിടികൂടാൻ സൗത്ത് ഡിവിഷൻ പോലീസ് പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.